Parivar News
Online News Portal

മനുഷ്യാവകാശ ലംഘനങ്ങളുടെ കേന്ദ്രമായി രാജ്യം ഭരിക്കുന്നവര്‍ ഇന്ത്യയെ മാറ്റിയെടുക്കുകയാണ്: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഏക സിവില്‍ കോഡിനുള്ള ടെസ്റ്റ് ഡോസാണ് രാജ്യസഭയിലെ സ്വകാര്യബില്ലെന്ന ആരോപണവുമായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മനുഷ്യാവകാശ ലംഘനങ്ങളുടെ കേന്ദ്രമായി രാജ്യം ഭരിക്കുന്നവര്‍ ഇന്ത്യയെ മാറ്റിയെടുക്കുകയാണെന്നും അവരോട് ഒരു കാലത്തും സന്ധിചെയ്യാനാവില്ലെന്നും റിയാസ് പറഞ്ഞു.

അണിയറയില്‍ ഏക സിവില്‍ കോഡ് തയാറാകുന്നുണ്ട്. രാജ്യത്ത് ഇഷ്ടപ്പെട വസ്ത്രം ധരിക്കുന്നത് നിഷിധമായികൊണ്ടിരിക്കുന്നു. ഭാഷയുടെ പേരിലും ഭിന്നിപ്പ് നടക്കുന്നു. ഇന്ത്യയെ ഇന്ത്യയല്ലാതാക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘കേന്ദ്രത്തില്‍ 30 കൊല്ലത്തിന് ശേഷം ഒറ്റയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുന്നത് 2014 ആണ്. അന്നു മുതല്‍ ഇന്ത്യയുടെ നാശം ആരംഭിച്ചു. ഡല്‍ഹിയിലെ യൂണിവേഴ്‌സിറ്റികളില്‍ അടക്കം മുസ്ലീം സമുദായത്തെ വേട്ടയാടുകയാണ്. ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു. കോവിഡ് കാലത്തും സിഎഎ നിയമത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിഷേധകാലത്തും തിരഞ്ഞ് പിടിച്ച് ആക്രമിച്ചു,’ റിയാസ് വ്യക്തമാക്കി.

 

മതനിരപേക്ഷതയെ മുറുകെ പിടിച്ച് മാത്രമെ ഇത്തരം അവസ്ഥകള്‍ മറികടക്കാനാകൂ എന്നും രാജ്യത്ത് മതമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ജീവിക്കാനുള്ള അവസ്ഥ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കുന്നതിനായി എല്ലാവരും യോജിച്ച് മുന്നോട്ടു പോകണമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.