Parivar News
Online News Portal

ബീഹാര്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി

പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ദരിദ്രന്‍. എഴുപത്തിയഞ്ച് ലക്ഷത്തിന്റെ സ്വത്ത് മാത്രമാണ് അദ്ദേഹത്തിന് ഉള്ളതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളും മുഖ്യമന്ത്രിയെക്കാള്‍ ഏറെ സമ്പന്നരാണ്. മുഖ്യമന്ത്രിക്ക് 58.85 ലക്ഷം രൂപയുടെ സ്ഥാവര സ്വത്തുക്കളാണ് ഉള്ളത്. കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും തങ്ങളുടെ സ്വത്തുവിരങ്ങള്‍ പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിയുടെ കൈയില്‍ 28,135 രൂപയും ബാങ്ക് അക്കൗണ്ടുകളിലായി 50,000 രൂപയും ഒരു ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളുമുണ്ട്. അദ്ദേഹത്തിന് 12 പശുക്കളും 10 പശുക്കിടാക്കളും ഉണ്ട്. ഭക്ഷ്യ-ഉപഭോക്തൃ സംരക്ഷണ മന്ത്രി ലെസി സിംഗിന് ഒരു കോടിയിലധികം മൂല്യമുള്ള സ്ഥാവര സ്വത്തുക്കള്‍ ഉണ്ട്. അവര്‍ക്ക് ഒരു റൈഫിളും 12-ബോര്‍ തോക്കും ഉണ്ട്. ഒന്നരക്കോടി രൂപ വിലമതിക്കുന്ന 10 പ്ലോട്ടുകളും ഇവര്‍ക്കുണ്ട്. ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ ഝായുടെ ഭാര്യയുടെ പേരില്‍ 5.25 കോടി രൂപ സ്ഥിരനിക്ഷേപം ഉള്‍പ്പെടെ കോടികളുടെ ആസ്തിയുണ്ട്.

 

വ്യവസായ മന്ത്രി സമീര്‍ കുമാര്‍ മഹാസേതിന് ഏഴ് കോടിയിലധികം രൂപയുടെ ആസ്തിയാണുള്ളത്. വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖറിന്റെ ആസ്തി 1.96 കോടി രൂപയാണ്.പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി അനിതാ ദേവിക്ക് 1.24 കോടി രൂപയുടെ ആസ്തിയുണ്ട്. ഒരു കോടി രൂപ വിലമതിക്കുന്ന കൃഷിഭൂമിയുണ്ട്. സാമൂഹ്യക്ഷേമ മന്ത്രി മദന്‍ സാഹ്നിക്ക് 2.58 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. കെട്ടിട നിര്‍മാണ മന്ത്രി അശോക് ചൗധരിക്ക് 4.42 കോടി രൂപയുടെ ആസ്തിയുണ്ട്. കലാ സാംസ്‌കാരിക മന്ത്രി ജിതേന്ദ്ര റായിക്ക് 3.65 കോടി രൂപ വിലമതിക്കുന്ന സ്ഥലവും വീടും ഉണ്ട്. അതിനിടെ, ആദായനികുതിയായി മൂന്ന് ലക്ഷം രൂപ അടച്ചതായി ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പ്രഖ്യാപനത്തില്‍ പറഞ്ഞു. ഉപമുഖ്യമന്ത്രിക്ക് 5,30,000 രൂപയുടെ ബോണ്ടുകളിലും ഓഹരികളിലും നിക്ഷേപമുണ്ട്.